കോന്തുരുത്തിയില്‍ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയത് കൂടുതല്‍ തുക ചോദിച്ചതോടെയെന്ന് പ്രതി തേവര കോന്തുരുത്തി കൊടിയന്തറ കെ.കെ ജോര്‍ജ് മൊഴി നല്‍കി. തനിക്കൊപ്പം വന്ന സ്ത്രീ 12 മണിയോടെ തിരിച്ചു പോകുമ്പോള്‍ പറഞ്ഞുറപ്പിച്ച തുക നല്‍കിയെന്നും കൂടുതല്‍ ആവശ്യപ്പെട്ടതോടെ വഴക്കായി മാറി എന്നുമാണ് ജോര്‍ജ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അരിശത്തിന് കൈയില്‍ കിട്ടിയ ഇരുമ്പുവടിയെടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു.മദ്യലഹരിയിലായിരുന്ന ജോര്‍ജ് മണിക്കൂറുകള്‍ക്കു ശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. പിന്നെ ചാക്ക് അന്വേഷിക്കലായി. വെളുപ്പിനെ നാലരയോടെ മുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള അപ്പക്കടയില്‍ എത്തി ചാക്ക് വാങ്ങുകയായിരുന്നു.ഇന്നലെ രാത്രി 10 മണിയോടെയാണ് അപ്പവും ചിക്കന്‍ കറിയും പാഴ്സല്‍ വാങ്ങി ഓട്ടോറിക്ഷയില്‍ ജോര്‍ജ് പാലക്കാട് സ്വദേശിനിയായ സ്ത്രീയോടൊപ്പം വീട്ടിലെത്തിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുക പറഞ്ഞുറപ്പിച്ച് സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 12 ഓടെയാണ് ജോര്‍ജ് സ്ത്രീയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ശേഷം തലയുടെ ഭാഗം ചാക്കുകൊണ്ട് മൂടി കാലില്‍ പിടിച്ചുവലിച്ച് ഇടവഴിയില്‍ കൊണ്ടിട്ടതോടെ തളര്‍ന്നുപോയ ജോര്‍ജ് അവിടെ കിടന്ന് ഉറങ്ങിപ്പോയി.രാവിലെ ആറരയോടെ എത്തിയ ഹരിതകര്‍മ സേനാംഗമായ മണിയാണ് ജോര്‍ജിനെയും തൊട്ടടുത്ത് കിടന്ന മൃതദേഹവും കാണുന്നത്. മകളുടെ കുഞ്ഞിന്റെ പിറന്നാളായതിനാല്‍ ജോര്‍ജിന്റെ ഭാര്യ മകളുടെ വീട്ടിലാണ്. പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജോര്‍ജും അവിടേക്ക് ചെല്ലാനിരിക്കുകയായിരുന്നു. സ്ഥലം കൗണ്‍സിലര്‍ ബെന്‍സി ബെന്നിയോട് മകളും യുകെയിലുള്ള മകനും സംസാരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.The post പാതിവഴി വരെ മൃതദേഹം വലിച്ചിഴച്ചു, പിന്നെ മദ്യ ലഹരിയില് ആയിരുന്ന ജോര്ജ് തളര്ന്നുറങ്ങി appeared first on ഇവാർത്ത | Evartha.