തൃശ്ശൂരില്‍ 64ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Wait 5 sec.

തൃശ്ശൂര്‍| തൃശ്ശൂരില്‍ 64ാമത് കേരള സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവന്‍കുട്ടി, കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി,  തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന്റെ കൊടി ഉയര്‍ത്തി.കലയെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും ആനന്ദാനുഭവം സൃഷ്ടിക്കല്‍ മാത്രമല്ല കലയുടെ ധര്‍മമെന്നും പൊള്ളിക്കുന്ന ജീവിത അനുഭവങ്ങളിലേക്കുള്ള ഞെട്ടിച്ചുണര്‍ത്തല്‍ നടത്തുന്നത് കൂടിയാവണം കലയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  സിനിമയില്‍ ഏറ്റവും കൂടുതല്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പി ഭാസ്‌കരനും ക്രൈസ്തവ ഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചത് വയലാറുമാണ്. ഏത് മതത്തിന്റെ കലാരൂപങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഈ നാടിനുണ്ട്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയര്‍ത്തിപ്പിടിക്കാനും സാധിക്കണമെന്നും കലാമേളകളില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഓരോ കാലത്തും മികച്ച കലാകാരന്മാര്‍ ആയിട്ടും ജാതീയത വിലക്കിയ കലാകാരന്മാര്‍ ഉണ്ടായിട്ടുണ്ടെന്നും കഥകളി സംഗീതജ്ഞന്‍ ഹൈദരാലിക്കുണ്ടായ അനുഭവങ്ങളും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. തന്റേത് അല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ ജനിച്ചു പോയതുകൊണ്ട് വിലക്ക് ഏര്‍പ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തില്‍ ഉചിതമല്ല.  പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാല്‍ അപ്പീല്‍ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ് രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണില്‍ കാണണമെന്നും ഒരാള്‍ക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് നല്ലതെന്ന് തോന്നാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.