രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി പറയുന്നത് നാളെ

Wait 5 sec.

പത്തനംതിട്ട |  ബലാത്സംഗ കേസില്‍ റിമാന്‍ഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ച. ഇത് സംബന്ധിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി.  പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം കേള്‍ക്കല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്‌ഐടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം പറയുക.കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍ ചില സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടു. 2024 ല്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്.യുവതിക്കെതിരായ സൈബര്‍ അധിക്ഷേപം നടത്തിയതിന് ഫെനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി നല്‍കിയ പരാതിയിലാണ് പത്തനംതിട്ട സൈബര്‍ പോലീസിന്റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാല്‍ അധിക്ഷേപ പോസ്റ്റിട്ടത്.