തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനത്തിനും ക്രിയാത്മക നിർദ്ദേശങ്ങൾ

Wait 5 sec.

ശബരിമലയിൽ വരുംവർഷങ്ങളിൽ പ്രതിദിന തീർത്ഥാടന സംഖ്യ മൂന്ന് ലക്ഷത്തിലെത്തുന്ന സാഹചര്യം മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്ന നടപടി വേഗത്തിലാക്കണമെന്ന് അയ്യപ്പ സംഗമത്തിൽ നിർദേശം.ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തിരക്ക് നിയന്ത്രിക്കാൻ ക്രിയാത്മക നിർദേശങ്ങൾ ഉയർന്നത്.മുൻ ഡിജിപി ജേക്കബ് പുന്നൂസ് സംഗമത്തിന്റെ മൂന്നാം വേദിയായ ശബരിയിൽ നടന്ന ചർച്ചയിൽ മോഡറേറ്ററായി. രണ്ടു ലക്ഷത്തോളം ഭക്തജനങ്ങൾ എത്തുന്ന ശബരിമലയുടെ ഭൂമിശാസ്ത്ര പ്രത്യേകതകൾ കൂടി കണക്കിലെടുത്തു വേണം സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കേണ്ടത്.  നിർമിത ബുദ്ധി ഉൾപ്പെടയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഓരോ തീർത്ഥാടകരും സന്നിധാനത്ത് ചിലവഴിക്കുന്ന സമയം കണ്ടെത്തി അതിന്റെ അടിസ്ഥാനത്തിൽ തിരക്ക് നിയന്ത്രിക്കാൻ പദ്ധതി തയ്യാറാക്കണം. വെർച്വൽ ക്യൂ സംവിധാനം വാഹനങ്ങളുടെ പാർക്കിങ്ങിനും കാൽനടയായി സന്നിധാനത്ത് എത്തുന്നുവരുടെ തിരക്ക് ക്രമീകരിക്കുന്നതിനും  ഉപയോഗിക്കാം. സ്ഥലപരിമിതി ഉള്ളതിനാൽ ശബരിമലയിൽ പുതിയ ശൈലിയിൽ കെട്ടിട നിർമാണം നടത്തണം. താഴത്തെ നില പാർക്കിങ്ങിനായി ഒരുക്കണം. പല തലങ്ങളിലുള്ള ക്യു സംവിധാനം, ഫെറി സംവിധാനം എന്നിവ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് വിഷയാവതരണം നടത്തിയ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് എ.ഡി.ജി.പി എസ് ശ്രീജിത്ത്‌ ഓരോ മിനിറ്റിലും 15 തീർത്ഥാടകർ വരെ പമ്പയിലൂടെ കടന്നു പോകുന്നുവെന്നും തിരക്ക് നിയന്ത്രിക്കാൻ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉറപ്പാക്കണമെന്നും വ്യക്തമാക്കി. നിലവിൽ  തീർത്ഥാടകരുടെ സംശയനിവാരണത്തിന് സ്വാമി ചാറ്റ്ബോട്ട് എന്ന സംവിധാനമുണ്ട്. 6238008000 എന്ന നമ്പറിൽ വിളിച്ചാൽ ഈ സേവനം ലഭ്യമാകും. കൂട്ടം തെറ്റുന്ന കുട്ടികളെ കണ്ടെത്താൻ സ്മാർട്ട്‌ ഡിജിറ്റൽ റിസ്റ്റ് ബാൻഡ്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ, ഒറ്റ തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന ബ്ലോക്ക്ചെയിനിൽ അധിഷ്ഠിതമായ പാസുകൾ, അനിയന്ത്രിതമായ തിരക്ക് മുൻകൂട്ടി കണ്ട് ഒഴിവാക്കാൻ ഹീറ്റ് മാപ് ജനറേഷൻ, ആൾക്കൂട്ടത്തിൽ നിന്ന് കുറ്റവാസനയുള്ളവരെ മുൻപേ തിരിച്ചറിയാൻ ബിഹേവിയറൽ പാറ്റേൺ റെക്കഗ്നിഷൻ, എ ഐ അധിഷ്ഠിത സിസിടിവി ക്യാമറകൾ, സുരക്ഷയൊരുക്കാൻ ഡ്രോൺ സംവിധാനം എന്നിങ്ങനെ ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും നടപ്പാക്കേണ്ട  ഭാവി സുരക്ഷാ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു.നെയ്യഭിഷേകത്തിന് അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ നടപടികൾ ത്വരിതപ്പെടുത്തണമെന്നും പൊൻകുഴി, പമ്പ, വണ്ടിപെരിയാർ വഴിയുള്ള തീർത്ഥാടകരുടെ സന്നിധാനത്തേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിർദേശമുയർന്നു.ബഹുഭാഷ സഹായികളായ എ ഐ ചാറ്റ് ബോട്ടുകൾ തീർത്ഥാടകർക്ക് അവരുടെ മാതൃഭാഷയിൽ മറുപടി നൽകാൻ സഹായിക്കുമെന്നു തുടർന്ന് സംസാരിച്ച പാനലിസ്റ്റായ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിത ബീഗം അഭിപ്രായപെട്ടു. നിലനിൽക്കുന്ന നിയമ-പാരിസ്ഥിതിക നിയന്ത്രണങ്ങൾക്കുള്ളിൽ നിന്ന് വാഹന പാർക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.വിർച്വൽ ബുക്കിങ്ങിനു മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന്  പാനലിസ്റ്റായ ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ബി പദ്മകുമാർ. സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക്   ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനും അടിയന്തിര ചികിത്സ സൗകര്യം ലഭ്യമാക്കാനും നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ മികച്ച ആശുപത്രികൾ പ്രവർത്തിക്കുന്നു. ശബരിമല പ്രദേശത്തെ പ്രധാന ആശുപത്രിയായി കോന്നി മെഡിക്കൽ കോളേജ് വികസിക്കും. കാർഡിയാക്ക് സ്റ്റേഷൻ, മൾട്ടി സ്പെഷ്യലിറ്റി വാർഡുകൾ എന്നിവ ആശുപത്രിയിൽ ഒരുക്കണം. ആശുപത്രിയിലേക്കുള്ള ദൂരം കുറയ്ക്കാൻ സീതത്തോട് വഴിയുള്ള കാനനപാത വികസിപ്പിക്കണം. അടിയന്തിര ചികിത്സ സംവിധാനങ്ങൾ ത്വരിതപെടുത്താൻ എയർലിഫ്റ്റിംഗ്, ഹെലിപാട് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദക്ഷിണ മേഖല ഐ. ജി ശ്യാം സുന്ദർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സന്തോഷ്‌, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ മുരളീധരൻ പിള്ള, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ സൈനുരാജ്, ദേവസ്വം വകുപ്പ് ഉദ്യോഗസ്ഥർ, തീർത്ഥാടകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.