താമരശ്ശേരിയില്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് താമരശ്ശേരിയില്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയന്നെ് ആരോപിച്ച് യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനെയാണ് (41) വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ താമരശ്ശേരി ചുങ്കത്ത് വെച്ചാണ് സംഭവമുണ്ടായത്.കൊടുവള്ളിയിലെ മൊബൈല്‍ ഷോപ്പ് വഴി ടിവിഎസ് ഫൈനാന്‍സിലൂടെ 36,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അബ്ദുറഹ്മാന്‍ വാങ്ങിയിരുന്നു. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞദിവസം അടക്കേണ്ടതായിരുന്നു. ഇത് മുടങ്ങിയതിനെതുടര്‍ന്നാണ് ഭീഷണി. സംഭവത്തില്‍ മൂന്നുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പ്രതികള്‍ മറ്റൊരാളുടെ പേരില്‍ ഫോണ്‍ ചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനില്‍ ബാലുശ്ശേരി റോഡില്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് അബ്ദുറഹ്മാനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സഞ്ചരിച്ച താര്‍ ജീപ്പിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിച്ചു. കുതറി മാറിയപ്പോള്‍ അബ്ദുറഹ്മാന്റെ ദേഹമാസകലം മര്‍ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.