കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വില്‍ക്കരുത്; സംസ്ഥാനങ്ങള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം

Wait 5 sec.

ന്യൂഡല്‍ഹി |  ചുമക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ചെന്ന പരാതികള്‍ക്കിടെ സംസ്ഥാനങ്ങള്‍ക്കായി മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ, ജലദോഷം എന്നിവക്കുള്ള മരുന്നുകള്‍ കുട്ടികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ നല്‍കാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.മാനദണ്ഡങ്ങള്‍ പാലിക്കാത്ത മരുന്ന നിര്‍മ്മാണ യൂണിറ്റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.അതേസമയം കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പികളുകള്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ് കേരളത്തില്‍ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ മേഖലകളില്‍ നിന്നാണ് ഇത് ശേഖരിച്ചത്.അപകടമുണ്ടാക്കിയതായി കരുതുന്ന എസ് ആര്‍ 13 ബാച്ച് കേരളത്തില്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നിഗമനം. കോള്‍ഡ്രിഫിന്റെ വില്‍പന പൂര്‍ണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വില്‍ക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല.ഈ കഫ് സിറപ്പിന്റെ വില്‍പന തടയാനായി ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളിലും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിരീക്ഷണം കര്‍ശനമാക്കി. കേരളത്തില്‍ നിര്‍മിക്കുന്ന അഞ്ച് ബ്രാന്‍ഡുകളുടെയും സാമ്പിളുകള്‍ വകുപ്പിന്റെ വിവിധ ലാബുകളില്‍ ഇത് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും.