പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യഷ്-ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്കി’ന്റെ റിലീസ് മാറ്റിവച്ചു. മാർച്ച് 19-ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് പ്രീമിയർ, ജൂൺ 4-ലേക്ക് മാറ്റിവെച്ചതായി അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇങ്ങനെയാണ്: "ആഗോള പ്രേക്ഷകർക്കായി ഒരു ചിത്രം എന്ന കാഴ്ചപ്പാടോടെയാണ് ഞങ്ങൾ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' വിഭാവനം ചെയ്തത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ഈ സിനിമ, സ്വദേശത്തും വിദേശത്തുമുള്ള പ്രേക്ഷകരുമായി ഒരുപോലെ സംവദിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങളുടെ അധ്വാനത്തിന് ശേഷം, മാർച്ച് 19-ന് ചിത്രം പുറത്തിറക്കാൻ ഞങ്ങൾ ആവേശപൂർവം തയ്യാറെടുത്തിരുന്നു.എന്നാൽ, പശ്ചിമേശഷ്യയിലെ നിലവിലെ അനിശ്ചിതത്വം ഏറ്റവും കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുക എന്ന ഞങ്ങളുടെ ലക്ഷ്യത്തെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ, ഞങ്ങളുടെ പങ്കാളികളുടെയും പ്രേക്ഷകരുടെയും താൽപ്പര്യം മുൻനിർത്തി, റിലീസ് മാറ്റിവെക്കാനുള്ള പ്രയാസകരവും എന്നാൽ ചിന്തിച്ചുറപ്പിച്ചതുമായ ഒരു തീരുമാനം ഞങ്ങൾ എടുത്തിരിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഇനി 2026 ജൂൺ 4-ന് ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലുമായി ആഗോളതലത്തിൽ തിയറ്ററുകളിൽ എത്തും."യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് ടോക്സിക്കിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിനെത്തും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന 'ടോക്സിക്' 2026 ജൂൺ 4-ന് റിലീസ് ചെയ്യും.