അമ്മത്തൊട്ടിലില്‍ കരയുന്ന കുഞ്ഞിനു പകരം തിളങ്ങുന്ന നാണയത്തുട്ടുകള്‍

Wait 5 sec.

തിരുവനന്തപുരം | അമ്മതൊട്ടിലില്‍ കുഞ്ഞിനു പകരം നാണയക്കിഴി സമര്‍പ്പിച്ച് അജ്ഞാതന്‍. സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇന്നു വൈകുന്നേരമാണ് അലാറം മുഴങ്ങിയത്. പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നേഴ്‌സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയര്‍ടേക്കര്‍മാരും ഓടിയെത്തിപ്പോള്‍ കരയുന്ന കുഞ്ഞിനു പകരം തിളങ്ങുന്ന നാണയക്കിഴിയാണു കണ്ടത്.കുഞ്ഞിനെ പരിചരിക്കുമ്പോലെ നാണയക്കിഴിയഴിച്ച് എണ്ണിയപ്പോള്‍ ആകെ 795 രൂപയുടെ നാണയത്തുട്ടുകള്‍. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2, 50, 79, 67 ഇങ്ങനെയാണ് 795 രൂപ. അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരു ഉപേക്ഷിക്കല്‍.മരണത്തിലേക്ക് ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കള്‍ പുതിയ ജീവിതം ഒരുക്കുന്നതിനു വേണ്ടി പ്രത്യേകം സ്ഥാപിച്ച സംവിധാനമാണ് അമ്മത്തൊട്ടില്‍. ആരെങ്കിലും അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ കിടത്തിയാല്‍ ഉടനെ അലാറം മുഴങ്ങും. അപ്പോള്‍ ബന്ധപ്പെട്ടവര്‍ എത്തി എടുത്തുകൊണ്ടുപോകും. ഇങ്ങനെ അലാറം മുഴങ്ങിയത് കേട്ട് ജീവനക്കാര്‍ എത്തിയപ്പോഴാണ് നാണയത്തുട്ടുകള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകള്‍ക്കായി ആരോ സമര്‍പ്പിച്ച സമ്മാനമായി ഈ ധന സഹായത്തിനെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ.ജി എല്‍ അരുണ്‍ ഗോപി പറഞ്ഞു.