സത്കര്‍മങ്ങളില്‍ മുഴുകുക, ധാര്‍മിക പരിധി ലംഘിക്കരുത്; പെരുന്നാള്‍ സന്ദേശത്തില്‍ കാന്തപുരം

Wait 5 sec.

കോഴിക്കോട് | നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാര്‍മിക മൂല്യങ്ങളും വരും കാലത്തുടനീളം പുലര്‍ത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് പെരുന്നാള്‍ ദിനത്തില്‍ പ്രധാനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. വിശുദ്ധിയുടെ ആഘോഷമാണ് ചെറിയ പെരുന്നാള്‍. ചുറ്റുമുള്ളവര്‍ക്ക് ഉപകാരം ചെയ്തും ധാര്‍മിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാള്‍ ആഘോഷിക്കേണ്ടത്.ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ഫിത്വര്‍ സകാത്ത് ഉള്‍പ്പെടെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനം, ദാന ധര്‍മം, അയല്‍പക്ക ബന്ധം എന്നിവ ശക്തിപ്പെടുത്താനും പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും കാരുണ്യമെത്തിക്കാനും പെരുന്നാള്‍ ദിവസം ഉത്സാഹിക്കണം.പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷവും അരക്ഷിതാവസ്ഥയും എത്രയും വേഗം അവസാനിക്കാനും ലോകത്ത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും ക്ഷേമവും സമാധാനവും സാധ്യമാവാനും പ്രത്യേകം പ്രാര്‍ഥിക്കണം. പെരുന്നാളിലെ സത്കര്‍മങ്ങളിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും കൗമാരക്കാര്‍ അടക്കമുള്ള പുതുതലമുറയെ പങ്കുചേര്‍ക്കുകയും തലമുറ വ്യത്യാസമില്ലാതെ നന്മകളില്‍ മത്സരിക്കുകയും വേണം. മറ്റുള്ളവര്‍ക്ക് ഉപദ്രവമാവുന്ന പ്രവൃത്തികള്‍ ഉണ്ടാവില്ലെന്നും അരുതായ്മകള്‍ക്കും തട്ടിപ്പുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തില്‍ പാലിക്കുകയും ചെയ്യണം. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കും ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നതായും കാന്തപുരം അറിയിച്ചു.