കോണ്‍ഗ്രസ്സ് മത്സരിക്കുക 95 സീറ്റില്‍; യു ഡി എഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി വി ഡി സതീശന്‍

Wait 5 sec.

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് മത്സരിക്കുക 95 സീറ്റില്‍. പ്രതിപക്ഷ നേതാവ് വി ജി സതീശന്‍ അറിയിച്ചതാണ് ഇക്കാര്യം. യു ഡി എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗിന് 27 സീറ്റാണ് അനുവദിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗം-എട്ട്, ആര്‍ എസ് പി-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഘടകകക്ഷികളുടെ കണക്ക്.ചില മണ്ഡലങ്ങളിലെ പ്രത്യേക സാഹചര്യങ്ങള്‍ കാരണമാണ് പ്രഖ്യാപനം വൈകിയത്. കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെ ഡി പി നേതാവ് മാണി സി കാപ്പന്‍ പാലയിലും മത്സരിക്കും. വടകരയില്‍ ആര്‍ എം പിയുടെയും തിരുവനന്തപുരത്ത് സി എം പിയുടെയും സ്ഥാനാര്‍ഥികള്‍ മത്സരിക്കും. പി വി അന്‍വറാണ് ബേപ്പൂരിലെ മുന്നണി സ്ഥാനാര്‍ഥി. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്നും സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസ്സിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നലെ പുറത്തുവിട്ടിരുന്നു. 55 മണ്ഡലങ്ങളിലെ സാരഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ഇന്ന് തന്നെ പ്രഖ്യാപനം നടത്താനാണ് നീക്കം.