പ്രചരണത്തിനുള്ള ദിവസങ്ങള്‍ പരിമിതപ്പെടുത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.ദുഃഖവെള്ളി, വിഷു, ഈസ്റ്റര്‍ ഇവയെല്ലാം ഒരുമിച്ച് തെരഞ്ഞെടുപ്പിന് മുന്‍പായി വരുന്നു. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണം നടത്താന്‍ ലഭിക്കുന്നത് വെറും പത്ത് ദിവസം മാത്രമാണ്. എന്നാല്‍ വോട്ടെണ്ണല്‍ മെയ് നാലാം തീയതിയാണ്. കോണ്‍ഗ്രസ് പ്രധാനമായും മത്സരിക്കുന്ന കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. ഇത്രയും നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് സമയം വെട്ടി കുറയ്ക്കാന്‍ വേണ്ടിയാണ്. അതുപോലെ കോണ്‍ഗ്രസിന്റെ പ്രചാരകരായ നേതാക്കന്മാര്‍ക്ക് പരിമിതി ഏര്‍പ്പെടുത്താനും വേണ്ടിയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.മുന്‍പും ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിലും തീയതികളുടെ കാര്യത്തില്‍ ഇത്തരം സമീപനങ്ങള്‍ കണ്ടിട്ടുണ്ട്. ഒരു നാലുദിവസം നീട്ടിവെച്ചതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഒന്നും സംഭവിക്കാനും പോകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ സമീപനത്തില്‍ വളരെയേറെ ദുരൂഹതകള്‍ ഉണ്ട്. ഇത് കൊണ്ട് കോണ്‍ഗ്രസിന് ഭയം ഒന്നുമില്ല. കോണ്‍ഗ്രസ് തയ്യാറാണെന്നും 25 ദിവസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാരെ ഉള്‍പ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അതിനാല്‍ അവരുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അത്ഭുതമോ പുതുമയോയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുന്നതില്‍ ഭാഗമായവരാണ് അവരെല്ലാം. കടുത്ത ഭരണവിരുദ്ധവികാരം നേരിടുന്ന സര്‍ക്കാരാണ് കേരളത്തിലെ ഇടതുമുന്നണിയുടേതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.The post നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെസി വേണുഗോപാല് appeared first on ഇവാർത്ത | Evartha.