മനാമ: ബഹ്‌റൈനിലെ ജന്നുസാനിൽ ഒരു കുടുംബവീട്ടിലുണ്ടായ വൻ തീപിടുത്തത്തിൽ 16 വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടു. ദുആ അൽ മഹ്ഫദ എന്ന പെൺകുട്ടിയാണ് പുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം.തീപിടുത്തത്തെത്തുടർന്ന് കനത്ത പുക ശ്വസിച്ച ദുആയെ നാഷണൽ ആംബുലൻസ് വിഭാഗം ഉടനടി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ദുആയുടെ 10 വയസ്സുള്ള സഹോദരനും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കൾക്കും മൂത്ത മകനും നിസ്സാര പരിക്കേറ്റു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി സമയോചിതമായ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പ്രദേശം ഒന്നടങ്കം പങ്കുചേരുന്നതായി ഏരിയ എംപി ഡോ. മഹ്ദി അൽ ഷുവൈഖ് അറിയിച്ചു.