തിരുവനന്തപുരം|കൊട്ടാരക്കരയിലെ ഡോ. വന്ദനദാസ് വധക്കേസില്‍ പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍. വന്ദന ദാസ് കൊലപാതകത്തില്‍ 30 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി വിധിച്ചതെന്നു പ്രോസിക്യൂഷന്‍ പ്രതികരിച്ചു. ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദനയുടെ മാതാവ് പ്രതിക്ക് വധശിക്ഷ വേണമെന്ന് നിറക്കണ്ണുകളോടെ പറഞ്ഞു. നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ പിതാവും പ്രതികരിച്ചു.പോലീസുകാര്‍ കൊണ്ടുവന്ന പ്രതിയ്ക്ക് ചികിത്സ നല്‍കികൊണ്ടിരിക്കെയാണ് യാതൊരു പ്രകോപനവമില്ലാതെ സന്ദീപ് വന്ദനയെ 23 പ്രാവശ്യം കുത്തിയത്. ശ്വാസകോശത്തിലടക്കം ആഴത്തില്‍ കുത്തേറ്റു. തടയാനെത്തിവരെ പിന്തുടര്‍ന്ന് ആക്രമിച്ചു. ഒരു ഹോം ഗാര്‍ഡ് തലനാരിക്കാണ് രക്ഷപ്പെട്ടത്. അതിനാല്‍ ഇത് അപൂര്‍വ്വങ്ങളില്‍ അപൂവ്വമായ കേസാണ്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ല. അധ്യാപകനായ പ്രതി കുട്ടികള്‍ക്കുവേണ്ടി ജീവിക്കേണ്ടയാളാണ്. തൊഴിലിടത്തിലെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാതൃകാപരമായ വിധിയുണ്ടാകണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യം.എന്നാല്‍, അപൂര്‍വ്വങ്ങളില്‍ അപൂവ്വമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വന്ദനയുമായി സന്ദീപിന് മുന്‍കാല വൈരാഗ്യമില്ല. ആയുധവുമായി എത്തി കരുതികൂട്ടി ആക്രമിച്ചതല്ല. പ്രതിയുടെ തകര്‍ന്ന മാനസിക നിലയില്‍ സംഭവിച്ചതാണ് എന്നാണ് പ്രതിഭാഗം പറഞ്ഞത്. ആശുപത്രിയില്‍ സംഭവിച്ചതെന്തെന്ന് തനിക്കറിയില്ലെന്നും പ്രായാച്ഛിത്തം ചെയ്യാന്‍ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്റെ മാതാവും വാദം കേള്‍ക്കാനെത്തിയിരുന്നു.