ദുരന്തമുണ്ടായപ്പോള്‍ സ്ഥലത്തു നിന്നു രക്ഷപ്പെട്ട താരം ചെന്നൈയിലെ വീട്ടില്‍; വിജയ് എക്‌സിലൂടെ ദുഃഖം പങ്കുവച്ചു

Wait 5 sec.

ചെന്നൈ | തന്റെ റാലിയില്‍ രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായപ്പോള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് വിജയ്. തമിഴക വെട്രി കഴകം റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാതെ താരം എക്‌സിലൂടെ പ്രതികരിച്ചു.‘എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാന്‍. കരൂരില്‍ ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ എന്നാണ് വിജയ് കുറിച്ചത്.ദുരന്ത വിവരമറിഞ്ഞ ഉടനെ വേദിവിട്ട വിജയ് സംഭവ സ്ഥലത്ത് നിന്ന് തിരിച്ച് ചെന്നൈയില്‍ എത്തി. വിജയ് യുടെ വീടിന് മുന്നില്‍ പോലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്. റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം കൂടുന്നു. ഇതുവരെ 39 പേര്‍ മരിച്ചതായി കരൂര്‍ മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. പത്തുപേരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നു ഭയക്കുന്നു.58 പേര്‍ വിവിധയിടങ്ങളിലായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എട്ടുമണിക്കൂറിലധികം താരത്തെ കാത്തിരുന്നവര്‍ ഭക്ഷണവും വെള്ളവും കിട്ടാതെയും തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിജയ് പ്രസംഗം പൂര്‍ത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തില്‍ വിജയ്‌ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യം ശക്തമാണ്.