ലൈംഗിക പീഡന ആരോപണം; സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

Wait 5 sec.

ന്യൂഡല്‍ഹി | ലൈംഗിക പീഡന ആരോപണത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍. 17 വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് മേധാവിയായ ചൈതന്യാനന്ദയെ ആഗ്രയില്‍വെച്ച് പോലീസ് പിടികൂടിയത്.ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ഡോ. പാര്‍ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാര്‍ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ രാത്രി വൈകിയും പെണ്‍കുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളില്‍ കൂടെവരാന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. വനിതാ ഹോസ്റ്റലില്‍ രഹസ്യമായി കാമറകള്‍ സ്ഥാപിച്ചിരുന്നതായും എഫ് ഐ ആറില്‍ പറയുന്നുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറായ ചൈതന്യാനന്ദക്കെതിരെ മുമ്പും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.2009-ല്‍ ഡിഫന്‍സ് കോളനിയില്‍ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2016-ല്‍ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകള്‍ പുനഃപരിശോധിക്കുന്നുണ്ട്. നിലവിലെ കേസില്‍, പരാതിക്കാരെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദാനന്തര ഡിപ്ലോമ (പി ജി ഡി എം) വിദ്യാര്‍ഥിനികളാണ്.പോലീസ് നിരവധി വിദ്യാര്‍ഥിനികളുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബേസ്മെന്റില്‍ നിന്ന് പ്രതി ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു വോള്‍വോ കാര്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇയാളെ ആശ്രമത്തിന്റെ വിവിധ ചുമതലകളില്‍ നിന്ന് പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു.