മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിനെതിരെ അപ്പീലുമായി സര്‍ക്കാര്‍

Wait 5 sec.

കൊച്ചി | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കോടതി നടപടിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് അപ്പീല്‍.നേരത്തെ നല്‍കിയ റിവിഷന്‍ ഹരജി പിന്‍വലിച്ചാണ് അപ്പീല്‍ നല്‍കിയത്. അപ്പീലാണ് അഭികാമ്യമെന്ന സിംഗിള്‍ ബഞ്ച് നിരീക്ഷണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ ഹരജി സമര്‍പ്പിച്ചത്. കേസില്‍ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ വിധിയില്‍ പിഴവുണ്ടെന്ന വാദമാണ് അപ്പീലില്‍ ഉന്നയിച്ചിരിക്കുന്നത്. അപ്പീല്‍ ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബഞ്ച് ഒക്ടോബര്‍ ആറിന് പരിഗണിക്കും.പോലീസ് നല്‍കിയ തെളിവുകള്‍ പരിശോധിച്ചില്ല, പ്രതി നല്‍കിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചു, തെളിവായി സ്വീകരിക്കാന്‍ കഴിയാത്ത രേഖകള്‍ പരിഗണിച്ചു, എസ് സി എസ് ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കും തുടങ്ങിയവയാണ് സര്‍ക്കാരിന്റെ വാദങ്ങള്‍.2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി സ്ഥാനാര്‍ഥി കെ സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരെയാണ് ആരോപണം.