ജയസൂര്യ-റോജിൻ തോമസ് ചിത്രം 'കത്തനാരി'ൽ താൻ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്ന് സാൻഡി മാസ്റ്റർ. മലയാളത്തിൽ നിന്നും തനിക്ക് ആദ്യം വന്ന ഓഫർ കത്തനാരിലേക്കായിരുന്നു. അതിന് ശേഷമാണ് 'ലോക'യിലേക്ക് ക്ഷണം ലഭിച്ചതെന്ന് സാൻഡി മാസ്റ്റർ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.'മലയാളത്തിൽ നിന്നും ആദ്യം വിളിച്ചത് കത്തനാർ എന്ന സിനിമയിലേക്കാണ്. അതിന് ശേഷമാണ് ലോകയിലേക്ക് വിളിക്കുന്നത്. കത്തനാരിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ആ കഥാപാത്രം കുറച്ച് ഇന്ററസ്റ്റിംഗ് ആണ്,' സാൻഡി മാസ്റ്റർ പറഞ്ഞു.ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് കത്തനാർ. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ. രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.