തമിഴ്‌നാട്ടിൽനിന്ന് സോളിലേക്ക്: നെറ്റ്ഫ്ലിക്സിന്റെ 'മെയ്ഡ് ഇൻ കൊറിയ' മാർച്ച് 12-ന് എത്തുന്നു

Wait 5 sec.

തമിഴ്‌നാട്ടിൽനിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ മറക്കാനാവാത്ത ജീവിതയാത്രയുമായി 'മെയ്ഡ് ഇൻ കൊറിയ' മാർച്ച് 12-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. റൈസ് ഈസ്റ്റ് എന്റർടൈൻമെന്റ് നിർമിച്ച് രാ. കാർത്തിക് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, ഷെൺബ എന്ന പെൺകുട്ടിക്ക് കൊറിയൻ സംസ്കാരത്തോടുള്ള കൗതുകവും അത് അവളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ദൃശ്യവൽക്കരിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക മോഹനും ദക്ഷിണ കൊറിയൻ താരം പാർക്ക് ഹേ-ജിനും പ്രധാന വേഷങ്ങളിൽ എത്തുന്നു."കൊറിയൻ-തമിഴ് സംസ്കാരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സമാനതകളും എന്നെ എന്നും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ കൗതുകമാണ് വ്യക്തിപരമായ സ്പർശമുള്ള ഈ കഥ പറയാൻ എനിക്ക് പ്രചോദനമായത്. ഭാഷകൾക്കതീതമായി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇത്തരം കഥകൾക്ക് പിന്തുണ നൽകുന്ന നെറ്റ്ഫ്ലിക്സിനോട് ഞാൻ നന്ദി പറയുന്നു" എന്ന് ചിത്രത്തെക്കുറിച്ച് സംവിധായകൻ രാ. കാർത്തിക് പറയുന്നു."പ്രാദേശികമായ വേരുകളുള്ളതും എന്നാൽ ആഗോളതലത്തിൽ സംവദിക്കാൻ കഴിയുന്നതുമായ കഥകൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽനിന്ന് കൊറിയൻ സ്വപ്നങ്ങൾ കാണുന്ന ഷെൺബയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. പ്രിയങ്ക മോഹനും 'സ്ക്വിഡ് ഗെയിം' താരം പാർക്ക് ഹേ-ജിനും ഒന്നിക്കുന്ന ചിത്രം ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു കണ്ണിയായി മാറും." നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പറഞ്ഞു.ഷെൺബ എന്ന കഥാപാത്രമായി പ്രിയങ്ക മോഹൻ എത്തുമ്പോൾ പാർക്ക് ഹേ-ജിൻ, നോ ഹോ-ജിൻ എന്നീ കൊറിയൻ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു."ആദ്യ കേൾവിയിൽതന്നെ ഷെൺബയുടെ കഥയുമായി എനിക്ക് വലിയ അടുപ്പം തോന്നി. അവളുടെ കൊറിയൻ സ്വപ്നങ്ങൾ അദ്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ്. നെറ്റ്ഫ്ലിക്സിലൂടെ ഈ കഥ ലോകത്തിനുമുന്നിൽ എത്തുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്" എന്ന് ചിത്രത്തെക്കുറിച്ച് പ്രിയങ്ക മോഹൻ പറഞ്ഞു.