ഇന്ത്യ-ഇസ്‌റാഈല്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍

Wait 5 sec.

ജറൂസലം/ ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത് ഇസ്റാഈല്‍ സന്ദര്‍ശനത്തിനിടെ നിര്‍ണായകമായ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിരോധം, നിര്‍മിത ബുദ്ധി (എ ഐ), സൈബര്‍ സുരക്ഷ, കൃഷി, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു.ഇന്ത്യയും ഇസ്റാഈലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി അറിയിച്ചു. ഇരുവിഭാഗങ്ങള്‍ക്കും ഗുണം ചെയ്യുന്ന കരാര്‍ അന്തിമഘട്ടത്തിലെത്തിക്കാന്‍ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നവംബറിലാണ് ചര്‍ച്ചാ രൂപരേഖ ഒപ്പുവെച്ചത്.ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യു പി ഐ ഇസ്റാഈലിലും ലഭ്യമാക്കാന്‍ ധാരണയായി. ബഹിരാകാശം, സിവിലിയന്‍ ആണവോര്‍ജം എന്നീ മേഖലകളിലും സഹകരണം വിപുലീകരിക്കും. ആധുനിക കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ‘വില്ലേജസ് ഓഫ് എക്സലന്‍സ്’ പദ്ധതി വ്യാപിപ്പിക്കും. ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ പങ്കെടുക്കുന്ന ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് മീറ്റിംഗ് ഇന്ത്യയില്‍ നടത്താനും തീരുമാനിച്ചു.മേഖലയിലെ സംഘര്‍ഷങ്ങളില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ എപ്പോഴും യുദ്ധത്തേക്കാള്‍ സമാധാനത്തിന് മുന്‍ഗണന നല്‍കുന്നു. ഗസ്സാ സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണക്കുന്നുവെന്നും മാനവരാശി സംഘര്‍ഷങ്ങളുടെ ഇരയാകരുതെന്നും നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്റാഈല്‍ പാര്‍ലിമെന്റായ നെസറ്റില്‍ മോദി സംസാരിച്ചിരുന്നു.