കൽപ്പറ്റ | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന് നടക്കും. നിര്‍മാണം പൂര്‍ത്തിയായ 51 വീടുകളാണ് ഇന്ന് ദുരന്തബാധിതര്‍ക്ക് കൈമാറുന്നത്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വൈകിട്ട് നാല് മണിക്ക് വീടുകളുടെ താക്കോല്‍ കൈമാറും.മുഖ്യാതിഥിയായി പ്രിയങ്ക ഗാന്ധി പങ്കെടുക്കും. മുസ്ലിം ലീഗിന്റെ ദേശീയ-സംസ്ഥാന നേതാക്കളും യു ഡി എഫ് നേതാക്കളും ചടങ്ങില്‍ സാന്നിധ്യമറിയിക്കും.മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കര്‍ സ്ഥലത്താണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. എട്ട് സെന്റില്‍ 1060 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ മൂന്ന് ബെഡ്‌റൂമുകള്‍, രണ്ട് ബാത്ത്‌റൂമുകള്‍, അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഓരോ വീടും.ആകെ 105 വീടുകളാണ് മുസ്ലിം ലീഗ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ ആദ്യഘട്ടമായി പൂര്‍ത്തിയായ 51 വീടുകളാണ് ഇന്ന് കൈമാറുന്നത്. രണ്ടാംഘട്ട നിര്‍മാണം ആരംഭിച്ചതായും, നിലവിലുള്ള പ്രോജക്ട് പ്രദേശത്തിന് സമീപത്താണ് പുതിയ വീടുകളും ഒരുക്കുന്നതെന്നും നേതൃത്വം അറിയിച്ചു. മെയ് 30നകം രണ്ടാംഘട്ട വീടുകളും പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.