മന്ത്രി വീണാ ജോര്‍ജിനു നേരെ നടന്നത് വധശ്രമം എന്ന് എഫ് ഐ ആര്‍

Wait 5 sec.

കണ്ണൂര്‍ | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ നടന്നത് വധശ്രമം ആണെന്ന് എഫ് ഐ ആര്‍. പ്രതിഷേധക്കാര്‍ മന്ത്രിയെ ‘കൊല്ലടാ’ എന്ന് ആക്രോശിച്ചു കൊണ്ട് എത്തിയെന്നും ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്നും എഫ് ഐ ആറില്‍ പറയുന്നു.11 വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച് പേരെ പ്രതി ചേര്‍ത്താണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്) യിലെ 9 വകുപ്പുകള്‍ക്ക് പുറമെ റെയില്‍വെ ആക്ട് പ്രകാരം രണ്ട് വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മന്ത്രി വീണാ ജോര്‍ജിന്റെ ഗണ്‍മാന്‍ അഭിലാഷ് എം എസിന്റെ പരാതിയിലാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.ഇന്നലെ വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു വീണാ ജോര്‍ജിനെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമണം നടത്തിയത്. വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോര്‍ജിനെ പ്ലാറ്റ്‌ഫോമില്‍ എത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പോലീസ് വലയം ഭേദിച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോണ്‍ഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോള്‍ പോലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോള്‍ ഉണ്ടായ ബഹളത്തിനുശേഷം കഴുത്തിന് കടുത്ത വേദനയുണ്ടെന്ന് പറഞ്ഞ് മന്ത്രി അല്‍പസമയം പ്ലാറ്റ്‌ഫോമില്‍ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.