വാഷിംഗ്ടൺ | ആഗോള എ ഐ ഭീമന്മാരെ വൈറ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും വലിയ ഏഴ് ടെക് ഭീമന്മാരെയാണ് ട്രംപ് മാർച്ച് 4ന് വൈറ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നത്. അമേരിക്കയിലെ സാധാരണക്കാരുടെ വൈദ്യുതി ബില്ല് വർധിപ്പിക്കുന്ന രീതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) കമ്പനികൾ പ്രവർത്തിക്കരുതെന്ന കർശന നിലപാടുമായാണ് ട്രംപ് ആഗോള ഭീമൻമാരെ വിളിച്ചുവരുത്തുന്നത്. ആമസോൺ, ഗൂഗിൾ, മെറ്റ, മൈക്രോസോഫ്റ്റ്, എക്സ് എ ഐ, ഒറാക്കിൾ, ഓപ്പൺ എ ഐ എന്നീ കമ്പനികളുടെ തലവന്മാർ വൈറ്റ് ഹൗസിലെത്തി ‘റേറ്റ്‌പേയർ പ്രൊട്ടക്ഷൻ പ്ലെഡ്ജ്’ (Ratepayer Protection Pledge) എന്ന കരാറിൽ ഒപ്പിടണം.കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിലാണ് ട്രംപ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. എ ഐ ഡാറ്റാ സെന്ററുകൾക്കായി വൻതോതിൽ വൈദ്യുതി ആവശ്യമായി വരുമ്പോൾ അതിന്റെ അധികച്ചെലവ് അമേരിക്കൻ കുടുംബങ്ങൾ വഹിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കി. “വൻകിട ടെക് കമ്പനികൾക്ക് സ്വന്തം ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനുള്ള ബാധ്യതയുണ്ട്. അവർക്ക് സ്വന്തമായി പവർ പ്ലാന്റുകൾ നിർമ്മിക്കാം, അതുവഴി സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വർധിക്കില്ലെന്ന് ഉറപ്പുവരുത്താം,” ട്രംപ് കോൺഗ്രസിനോട് പറഞ്ഞു.എ ഐ മോഡലുകളുടെ പരിശീലനത്തിനായി വരും വർഷങ്ങളിൽ കുറഞ്ഞത് 50 ജിഗാവാട്ട് അധിക വൈദ്യുതി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഈ വർധിച്ച ആവശ്യം കാരണം ചില മേഖലകളിൽ മൊത്തവ്യാപാര വൈദ്യുതി നിരക്ക് അഞ്ച് വർഷത്തിനിടെ 267% വരെ വർധിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നവംബറിൽ വെർജീനിയ, ജോർജിയ, ന്യൂജേഴ്‌സി എന്നിവിടങ്ങളിൽ നടന്ന ഗവർണർ തിരഞ്ഞെടുപ്പുകളിൽ ഊർജ്ജ നിരക്ക് വർധന വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. ഇത് മുന്നിൽ കണ്ടാണ് ട്രംപിന്റെ ഈ നീക്കം.ട്രംപിന്റെ ഈ കർശന നിലപാടിന് മുൻപേ തന്നെ മൈക്രോസോഫ്റ്റ്, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾ സമാനമായ ചില വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇത്തരം ‘കൈകൊടുക്കൽ ഉടമ്പടികൾ’ (Handshake deals) കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമപരമായി ബാധ്യസ്ഥമായ കരാറുകൾ വേണമെന്നുമാണ് പല സെനറ്റർമാരുടെയും ആവശ്യം. മാർച്ച് 4ന് നടക്കുന്ന ചടങ്ങിൽ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും വൈറ്റ് ഹൗസ് ശാസ്ത്ര ഉപദേഷ്ടാവ് മൈക്കൽ ക്രാറ്റ്‌സിയോസും പങ്കെടുക്കും. ട്രംപിന്റെ ഈ നീക്കം സാധാരണക്കാർക്ക് എത്രത്തോളം ആശ്വാസകരമാകുമെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. SummaryPresident Donald Trump has summoned seven major tech giants, including Google, Microsoft, and OpenAI, to the White House to sign a pledge ensuring they cover their own electricity costs for AI data centers. This move aims to protect American households from rising utility bills caused by the massive power demands of artificial intelligence. While some companies have already proposed infrastructure plans, the administration is pushing for a formal commitment to ensure energy prices remain stable for ordinary citizens.