സൗദിയില്‍ ഉംറ തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

Wait 5 sec.

റിയാദ്| സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂര്‍ സ്വദേശിയുമായ ഇസ്മാഈല്‍ എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെയുള്ള ഹോത്ത ബനീ തമീം – മക്ക റോഡില്‍ മഹ്ലൂമിയ എന്ന സ്ഥലത്തുവെച്ച് ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു.യാത്രക്കിടെ ബസിന്റെ പിന്‍വശത്തെ രണ്ട് ടയറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയര്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍ദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ബസിന്റെ മുകള്‍ഭാഗം തകരുകയും ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും ചെയ്തു. 50-ഓളം യാത്രക്കാരുണ്ടായിരുന്ന ബസിലെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടുന്നു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. വര്‍ഷങ്ങളായി ഹോത്ത ബനീ തമീമില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചുവരികയായിരുന്നു മരിച്ച ഷീബ.