തോട്ടപ്പള്ളി ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകം എടുത്തുമാറ്റി; അതൃപ്തി പ്രകടിപ്പിച്ച് ജി സുധാകരന്‍

Wait 5 sec.

ആലപ്പുഴ | തോട്ടപ്പള്ളി മണ്ണുംപുറം ഫ്‌ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനത്തിന്റെ ശിലാഫലകം എടുത്തുമാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി പ്രകടിപ്പിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍. അന്ന് എം എല്‍ എയും മന്ത്രിയുമായിരുന്ന താന്‍ അഭ്യര്‍ഥിച്ചത് അനുസരിച്ചാണ് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഫ്ളാറ്റ് സമുച്ചയം അനുവദിച്ചതെന്ന് സുധാകരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.മത്സ്യത്തൊഴിലാളി പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്ളാറ്റ് സമുച്ചയങ്ങള്‍ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തതോടെയാണ് ശിലാസ്ഥാപന ഫലകം മാറ്റിയതെന്നാണ് സുധാകരന്റെ ആരോപണം. ഫലകം കാണാനില്ലെന്ന് പറയുന്നത് ഗുരുതര വീഴ്ചയാണെന്നും ജി സുധാകരന്‍ പറഞ്ഞു. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയില്‍ അടുത്തകാലത്ത് കാണുന്ന പ്രവണതയാണെന്നും ജി സുധാകരന്‍ തുറന്നടിച്ചു.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റ്:ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറം കോളനിയില്‍ 300ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ടി നിര്‍മ്മിച്ച മണ്ണും പുറത്തെ ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്നലെ മന്ത്രി സ.സജി ചെറിയാന്‍ നിര്‍വഹിച്ചു. എം എല്‍ എ സ.എച്ച് സലാം അടക്കമുള്ളവര്‍ പങ്കെടുത്തു. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് സഖാവ്. മേഴ്‌സികുട്ടി അമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ സ്ഥലം എംഎല്‍എയും മന്ത്രിയും എന്ന നിലയില്‍ അഭ്യര്‍ത്ഥിച്ചത് അനുസരിച്ച് ആണ് ഈ ഫ്‌ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്. അന്ന് ശിലാസ്ഥാപനവും നടത്തി. എന്നാല്‍ ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ ഫലകം ഇപ്പോള്‍ വെച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരമായ ഒരു വീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയില്‍ അടുത്തകാലത്ത് കാണുന്ന ഒരു പ്രവണതയാണ്.